Showing posts with label GEC. Show all posts
Showing posts with label GEC. Show all posts

Saturday, August 31, 2019

വന്യം

'വന്യം' (ചെറുകഥ)
വിവേക് ചന്ദ്രൻ

തൃശൂർ എൻജിനീയറിങ് കോളേജിലെ സഹപാഠിയും  പ്രിയസുഹൃത്തുമായ വിവേക് ചന്ദ്രന്റെ ആദ്യ കഥാസമാഹാരമായ 'വന്യ'ത്തെ കുറിച്ച് അങ്കമാലി ബേസിൽ ബുക്സിന്റെ  FB പേജിൽ എഴുതിയ പുസ്തകപരിചയം സസ്നേഹം പങ്കുവെക്കുന്നു:
https://www.facebook.com/1817472791853184/posts/2293941437539648/

കൂട്ടത്തിൽ ഇത്രയും കൂടി കൂട്ടിച്ചേർക്കുന്നു:

കണക്കിന്റെ ഒരു പ്രത്യേകത നിങ്ങൾക്കതിൽ അവ്യക്തത സൂക്ഷിക്കാനാവില്ല എന്നതാണ്. തെറ്റായ ഒരു ഊഹം ഒരു നീണ്ട ഡെറിവേഷനിലെ അവസാനവരിയിൽ തെറ്റി തകർന്നുപോകും, ഉറപ്പ്. ഇങ്ങനെ സങ്കീർണമായ ഡെറിവേഷനിലൂടെ ഒരു പ്രശ്നം പരിഹരിക്കുന്നതുപോലെയാണ് വിവേകിന്റെ കഥകൾ. ഒറ്റപ്പെട്ടുപോയവന്റെ അസ്തിത്വമാണ് പരിഹരിക്കേണ്ടത്. കഥാപാത്രവും കഥാകൃത്തും ചേർന്ന് നടത്തുന്ന അന്വേഷണങ്ങൾ കഥാന്ത്യത്തിൽ പൂർണ്ണമാകുമ്പോൾ വായനക്കാരന്റെ ഉള്ളിൽ ഒരേസമയം ഒരു ആശ്വാസത്തിന്റെ നെടുവീർപ്പും അതേസമയം അസ്‌ഥി തുളയ്ക്കുന്ന ഒരു ഞെട്ടലും ഉണ്ടാവുന്നു.

മനുഷ്യമനസ്സാണ് കഥാകാരന്റെ പ്രധാന ആയുധം. എല്ലാ രഹസ്യങ്ങളുടെയും മൃതദേഹം അടക്കം ചെയ്ത മനസ്സിനെയാണ് കഥാകൃത്ത് പലപ്പോഴും പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യുക. അത് ചിലപ്പോൾ അശരീരിയാവാം (സമരൻ ഗണപതി), കൺകെട്ട് ആവാം (പ്രഭാതത്തിന്റെ മണം) അല്ലെങ്കിൽ സർവൈവർ ഗിൽറ്റ് ആവാം (ഭൂമി). ജീവിതത്തിലെ സുനിശ്ചിതസത്യമായ മരണമാണ് വിവേകിന്റെ കഥകളിലെ സ്‌ഥിരസാന്നിധ്യം. അതുകൊണ്ടുതന്നെ ഈ കഥകളെല്ലാം മറ്റൊരു തരത്തിൽ സത്യാന്വേഷണങ്ങൾ കൂടിയാണ്.

വിവേക് തന്റെ കഥാപാത്രങ്ങൾക്കായി കണ്ടെത്തുന്ന പേരുകളും അദ്ദേഹത്തിന്റെ കഥാപരിസരങ്ങൾ പോലെ വിചിത്രമാണ്. സമരൻ ഗണപതി, ഭൂമി ശൈത്യൻ, മുപ്പുരവാസൻ, ഏകനാഥൻ, എന്നിങ്ങനെ പോകുന്നു അവ. പത്മരാജന്റെയും, എൻ എസ് മാധവന്റെയും കഥകളിൽ ഇത്തരം കഥാപരിസരങ്ങളുടെയും കഥാപാത്രങ്ങളുടെയും വൈചിത്ര്യം കാണാനാവും. നമ്മൾ ഇതുവരെ കാണാത്ത ഏത് കോണിൽ നിന്നാണ് ഇവർ ഈ കഥാപാത്രങ്ങളെ കൂട്ടിക്കൊണ്ടുവരുന്നതെന്ന് നമ്മൾ അതിശയിക്കും.

വന്യം എന്ന കഥാസമാഹാരത്തിലെ 'പ്രഭാതത്തിന്റെ മണം' തുടങ്ങി 'മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച്' എന്നതിലേക്ക് എത്തുമ്പോൾ ഒരു ശില്പവടിവൊത്ത രചനാശൈലി രൂപപ്പെടുന്നത് നമുക്ക് ആസ്വദിക്കാനാവും. തീർച്ചയായും അത് വിവേകിന്റെ അടുത്ത കഥകൾക്കായി നമ്മെ കാത്തിരിപ്പിക്കാൻ പോന്ന കരുത്തുള്ളതാണ്..

(സുഹൃത്തിന്റെ കഥയെക്കുറിച്ചെഴുത്താൻ കാരണഭൂതനായ, കാരണവരുമായ, ബേസിൽ ബുക്സിന്റെ എല്ലാമെല്ലാമായ പീറ്ററേട്ടനോട് പ്രത്യേക സ്നേഹം❤️)

Wednesday, June 13, 2018

ജി ഈ സി എന്ന ജീവിതവ്യവസ്‌ഥ

"हज़ारों ख्वाहिशें ऐसी
के हर ख्वाहिश पे दम निकले |
बहुत निकले मेरे अरमान लेकिन फिर भी कम निकले |"
[Mirza Ghalib]

തൃശ്ശൂർ ജി.ഇ.സിയിൽ പഠിക്കുമ്പോഴാണ് ആദ്യമായി പാലക്കാടൻ കാറ്റേൽക്കുന്നത്. വല്ലാത്ത ഒരു പ്രതിഭാസമാണത്. രാത്രിയിൽ ശക്തി പ്രാപിക്കുന്ന കാറ്റ് ഭൂമിയെയും ശരീരത്തെയും വരണ്ടതാക്കി കടന്നു പോകും. അങ്ങനെ പാലക്കാടൻ കാറ്റ് നന്നായി വീശുന്ന ഒരു രാത്രിയിൽ, ജി.ഇ.സി-യിലെ ഗ്രൗണ്ടിനരികിലെ കലിങ്കിൽ നവീനോടൊപ്പം ആകാശം നോക്കിക്കിടക്കുകയായിരുന്നു. വെക്കേഷൻ സമയം ആയിരുന്നതിനാൽ ഹോസ്റ്റലിൽ കുട്ടികൾ തീരെ കുറവ്. എല്ലാം കൊണ്ടും വരണ്ട്, നിശ്ചലമായ അവസ്ഥ. കാറ്റ് മാത്രം കൂസലില്ലാതെ വീശുന്നുണ്ട്. ഒട്ടുനേരത്തെ നിശബ്ദതയ്ക്കു ശേഷം നവീൻ ചോദിച്ചു
'നിനക്ക് കരയാൻ തോന്നുന്നുണ്ടോ, കാരണമെന്തെന്നറിയാതെ?'
ഞാൻ മൂളുക മാത്രം ചെയ്തു.
'നിനക്കോ?' എന്നു തിരിച്ചു ചോദിച്ചില്ല..

ചിലപ്പോൾ അങ്ങനെയാണ്, അപ്രതീക്ഷിതമായി, അനുവാദം ചോദിക്കാതെ, കരച്ചിൽ തൊണ്ടയിൽ വന്ന് തിങ്ങി ശ്വാസം മുട്ടിയ്ക്കും. കാരണങ്ങൾ പുറകേ വരും. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ, ഒറ്റയാവുന്ന രാത്രികളിൽ ഉറങ്ങാതെ കിടക്കുമ്പോൾ, ഓർമ്മകളെ സ്പർശിക്കുന്ന സിനിമാരംഗങ്ങൾ കാണുമ്പോൾ, ചില പാട്ടുകൾ അവിചാരിതമായി കേൾക്കുമ്പോൾ, അങ്ങനെ എത്രയെത്ര സന്ദർഭങ്ങളിലാണ് അറിയാതെ കണ്ണുകൾ ഈറനണിയുന്നത്. ഒരു നീർമണി തുളുമ്പിപ്പോവുമ്പോഴായിരിക്കാം നമ്മൾ അത് തിരിച്ചറിയുന്നത്.

തിരസ്കാരങ്ങളുടെ മഴച്ചാറ്റലിൽ നനയുമ്പോൾ മനസ്സ് ഓടിക്കയറിനിൽക്കുന്നത് ജി.ഇ.സിയൻ ഓർമകളുടെ വരാന്തയിലേക്കാണ്. ഏറ്റവും സമ്പന്നമായ ഓർമ്മകൾ തന്നത് ജി.ഇ.സി ആയതു കൊണ്ടാവണം മറവിയോട് പോരാടിനിൽക്കാൻ അവയ്ക്ക് മറ്റൊന്നിനുമില്ലാത്ത കരുത്ത്. 'കാലമാം ഇലഞ്ഞിയെത്ര പൂക്കളെ കൊഴിച്ചി'ട്ടും ജി.ഇ.സി-യുടെ ഓർമ്മകൾ ഇപ്പോഴും തരളമാണ്. ജി.ഇ.സി മറ്റൊരു ജീവിതമാണ്. ചിരിയും, കരച്ചിലും, നൈരാശ്യവും, പ്രതീക്ഷയും, ആവേശവും, മുറിവുകളും നിറഞ്ഞ ഒരു സ്വതന്ത്ര ജീവിതം. അതു കൊണ്ട് തന്നെ ജി.ഇ.സിയെക്കുറിച്ച് ഓർക്കുമ്പോൾ ഒരു ജീവിതത്തെയാണ് നമ്മൾ ഓർത്തെടുക്കുക. ഇപ്പോൾ അവിടെ പോവുമ്പോൾ, അപരിചിതരെ പോലെ നോക്കുന്ന കുട്ടികളെ കാണുമ്പോൾ, മനസ്സ്‌ പെരുമ്പറ കൊട്ടുന്നുണ്ട്: "നിങ്ങൾക്കറിയില്ലല്ലോ, ഒന്നര ദശാബ്ദം മുൻപ് ഞങ്ങൾ ഇവിടെ ജീവിച്ചുതീർത്ത  ഇതിഹാസതുല്യമായ ജീവിതഘട്ടത്തെ കുറിച്ച്!". എല്ലാവർക്കും അവരവരുടെ കാലത്തെക്കുറിച്ചു ഇതു തന്നെയാവും തോന്നുക. എന്താവാം അതിനു കാരണം? സംശയരഹിതമായും ചുറ്റുമുണ്ടായിരുന്ന മനുഷ്യരും പ്രസ്ഥാനവുമായിരുന്നു. അക്ഷരാർഥത്തിൽ ഊണിലും ഉറക്കത്തിലും ഒന്നായിരുന്നവർ. സമരമുഖങ്ങളിൽ സ്വന്തമെന്ന വാക്കു മറന്ന്‌ കൂടെ നിന്നവർ. വന്മരങ്ങൾ പോലെ തണലേകിയവർ.  എന്നും കൂടെ ഉണ്ടാവുമെന്ന് കരുതിയിട്ടും അപ്രതീക്ഷിതമായി വഴിപിരിയേണ്ടി വന്നവർ. കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം മാത്രം അടുക്കുകയും ഇന്നും ചേർന്നു നിൽക്കുകയും ചെയ്യുന്നവർ. വൈകാരികമായി ബന്ധിപ്പിക്കപ്പെട്ടവർ. ആ സൗഹൃദങ്ങൾ ഇല്ലായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു..
പ്രതിസന്ധികൾ ഒഴിയാത്ത ജീവിതത്തിൽ ഈ ഓർമകൾക്ക് അല്ലാതെ മറ്റെന്തിനാണ് നമുക്ക് കരുത്തേകാനാവുക. അത് ചുവന്നുതുടുത്ത ജി.ഇ.സി.യൻ ഓർമകളാവുമ്പോൾ പ്രത്യേകിച്ചും..

"हाथ छूटे भी तो, रिश्ते नही छोड़ा करते
वक़्त की शाख से, लम्हे नही तोडा करते |"

(അവനവനിൽ നിന്നും മുഖമുയർത്തി അപരനിലേക്കു നോക്കുമ്പോഴാണ് ഒരു കമ്മ്യൂണിസ്റ്റ് ജനിക്കുന്നതെന്ന് അറിയാതെയല്ല. ഏറെ നാളുകൾക്കു ശേഷം കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ച മഗേഷ് ആണ് ഓർമ്മകളെ വീണ്ടും ജ്വലിപ്പിച്ചത്)