Monday, December 2, 2019
ഗുൽമോഹർത്തണലിൽ
Saturday, October 19, 2019
'ജോക്കർ' - തിരസ്കൃതന്റെ ഉന്മാദഹാസങ്ങൾ
ബിഗ്‌ന്യൂസ് പോർട്ടലിൽ പ്രസിദ്ധീകരിച്ച ഒരു ചെറിയ ആസ്വാദനം..
സിനിമ കണ്ടവർ വായിച്ച് അഭിപ്രായം രേഖപ്പെടുത്തുമല്ലോ..
‘ജോക്കര്‍’: തിരസ്‌കൃതന്റെ ഉന്മാദഹാസങ്ങള്‍

മുഴുകട്ടേ, മമ ജീവനില്‍ നിന്നൊരു
മുരളീ മൃദുരവമൊഴുകട്ടേ.’-ചങ്ങമ്പുഴ

മുറുക്കിപ്പിടിച്ചതോരോന്നായി കൈവിട്ടുപോകാന്‍ തുടങ്ങുന്നു. പിടിച്ചുനില്‍ക്കാന്‍, തിരിച്ചുവരാന്‍ നടത്തുന്ന ഓരോ ശ്രമങ്ങളും പരിഹാസ്യമോ ദുരന്തമോ ആയി പര്യവസാനിക്കുന്നു. അങ്ങേയറ്റം അസ്വസ്ഥമായ ഒരു സന്ദര്‍ഭത്തില്‍, നൈമിഷികമായ ചോദനയാല്‍ തനിക്ക് ഉപയോഗിക്കേണ്ടിവരുന്ന തോക്ക് അയാളെ കീഴ്‌മേല്‍ മറിക്കുന്നു. പതിയെ അയാള്‍ ആത്മവിശ്വാസമുള്ള മറ്റൊരാളെ തന്നില്‍ കണ്ടെത്തുന്നു. ചിലപ്പോഴൊക്കെ അത് അയാളെ ഉന്മാദിയുമാക്കുന്നു. പക്ഷെ വലിയ വഴിത്തിരിവുകള്‍ വരുന്നതേ ഉണ്ടായിരുന്നുള്ളൂ.

നേരത്തെ അയാളുടെ ആന്തരിക സംഘര്‍ഷങ്ങളില്‍ നിന്ന് പുറപ്പെട്ട വെടിയുണ്ട അപ്പോഴേക്കും സാമൂഹ്യസംഘര്‍ഷത്തെ മൂര്‍ച്ഛിപ്പിക്കുകയും അയാളുടെ ജോക്കര്‍ മുഖം പ്രതിഷേധികളുടെ മുഖമായി മാറുകയും ചെയ്തിരുന്നു. അയാളെ ജയിലില്‍ അടയ്ക്കാനുള്ള അധികാരികളുടെ ശ്രമം അക്രമികള്‍ തകര്‍ക്കുകയും, ഒരു മൃദുപുഷ്പത്തെയെന്നതുപോലെ അയാളുടെ കൃശശരീരത്തെ പോലീസ് വാഹനത്തിനുമുകളില്‍ കിടത്തുകയും ചെയ്യുന്നു. മോഹാലസ്യം വിട്ട് ഉണരുന്ന അയാള്‍ കാണുന്നത് തനിക്ക് ചുറ്റും ആര്‍ത്തിരമ്പുന്ന ജോക്കര്‍ മുഖങ്ങളെയാണ്.

മുതലാളിത്തത്തിന്റെ ലാഭക്കൊതി ഒരു രാജ്യത്തിന്റെ വ്യവസ്ഥിതിയെ തന്നെ അട്ടിമറിക്കുന്നതും, തെരുവിലേക്ക് വലിച്ചെറിയപ്പെട്ട ജനങ്ങള്‍ അസ്വസ്ഥരായ ആള്‍ക്കൂട്ടങ്ങളായിമാറുന്നതും, അവര്‍ ആയുധമേന്തുന്നതോടെ ആ രാജ്യം സമ്പൂര്‍ണ്ണ അരാജകസമൂഹമായി മാറുന്നതും ചരിത്രത്തില്‍ നമുക്ക് പുതുമയല്ല. ആര് ആദ്യ കാഞ്ചി വലിക്കും എന്നത് മാത്രമാണ് ചോദ്യം. മുതലാളിത്തവ്യവസ്ഥിതി സൃഷ്ടിക്കുന്ന അസമത്വം ദിനംപ്രതി മൂര്‍ച്ഛിക്കപ്പെടുന്ന ഏത് സമൂഹത്തിലും ഈ സിനിമ ഒരു മുന്നറിയിപ്പ് കൂടിയാണ്.
-Bertolt Brecht.
Sunday, October 13, 2019
അദൃശ്യമായെങ്കിലും കൈകൾ കോർക്കുന്ന ഒരു മനുഷ്യൻ പോലുമില്ലാത്ത, നിരുപാധികമായി പുഞ്ചിരിക്കുന്ന ഒരു മുഖം പോലുമില്ലാത്ത ഏത് ഇടവും എനിക്ക് വിദൂരതാരം പോലെ അജ്ഞാതമാണ്.
ഒരു പുസ്തകമോ, പാട്ടോ, എന്തിന് ഒരു നിമിഷം പോലുമോ ഒരാളെയെങ്കിലും അടയാളപ്പെടുത്തുന്നില്ലെങ്കിൽ അവ പൊടുന്നനെ മാഞ്ഞുപോവും..
ഇളം ചൂടുള്ള ഓർമ്മകളുടെ നിലയില്ലാത്ത ഉൾക്കടൽ തേടി വീണ്ടും കപ്പൽ യാത്രതുടരും..
Saturday, August 31, 2019
വന്യം
വിവേക് ചന്ദ്രൻ
തൃശൂർ എൻജിനീയറിങ് കോളേജിലെ സഹപാഠിയും പ്രിയസുഹൃത്തുമായ വിവേക് ചന്ദ്രന്റെ ആദ്യ കഥാസമാഹാരമായ 'വന്യ'ത്തെ കുറിച്ച് അങ്കമാലി ബേസിൽ ബുക്സിന്റെ FB പേജിൽ എഴുതിയ പുസ്തകപരിചയം സസ്നേഹം പങ്കുവെക്കുന്നു:
https://www.facebook.com/1817472791853184/posts/2293941437539648/
കൂട്ടത്തിൽ ഇത്രയും കൂടി കൂട്ടിച്ചേർക്കുന്നു:
കണക്കിന്റെ ഒരു പ്രത്യേകത നിങ്ങൾക്കതിൽ അവ്യക്തത സൂക്ഷിക്കാനാവില്ല എന്നതാണ്. തെറ്റായ ഒരു ഊഹം ഒരു നീണ്ട ഡെറിവേഷനിലെ അവസാനവരിയിൽ തെറ്റി തകർന്നുപോകും, ഉറപ്പ്. ഇങ്ങനെ സങ്കീർണമായ ഡെറിവേഷനിലൂടെ ഒരു പ്രശ്നം പരിഹരിക്കുന്നതുപോലെയാണ് വിവേകിന്റെ കഥകൾ. ഒറ്റപ്പെട്ടുപോയവന്റെ അസ്തിത്വമാണ് പരിഹരിക്കേണ്ടത്. കഥാപാത്രവും കഥാകൃത്തും ചേർന്ന് നടത്തുന്ന അന്വേഷണങ്ങൾ കഥാന്ത്യത്തിൽ പൂർണ്ണമാകുമ്പോൾ വായനക്കാരന്റെ ഉള്ളിൽ ഒരേസമയം ഒരു ആശ്വാസത്തിന്റെ നെടുവീർപ്പും അതേസമയം അസ്‌ഥി തുളയ്ക്കുന്ന ഒരു ഞെട്ടലും ഉണ്ടാവുന്നു.
മനുഷ്യമനസ്സാണ് കഥാകാരന്റെ പ്രധാന ആയുധം. എല്ലാ രഹസ്യങ്ങളുടെയും മൃതദേഹം അടക്കം ചെയ്ത മനസ്സിനെയാണ് കഥാകൃത്ത് പലപ്പോഴും പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യുക. അത് ചിലപ്പോൾ അശരീരിയാവാം (സമരൻ ഗണപതി), കൺകെട്ട് ആവാം (പ്രഭാതത്തിന്റെ മണം) അല്ലെങ്കിൽ സർവൈവർ ഗിൽറ്റ് ആവാം (ഭൂമി). ജീവിതത്തിലെ സുനിശ്ചിതസത്യമായ മരണമാണ് വിവേകിന്റെ കഥകളിലെ സ്‌ഥിരസാന്നിധ്യം. അതുകൊണ്ടുതന്നെ ഈ കഥകളെല്ലാം മറ്റൊരു തരത്തിൽ സത്യാന്വേഷണങ്ങൾ കൂടിയാണ്.
വിവേക് തന്റെ കഥാപാത്രങ്ങൾക്കായി കണ്ടെത്തുന്ന പേരുകളും അദ്ദേഹത്തിന്റെ കഥാപരിസരങ്ങൾ പോലെ വിചിത്രമാണ്. സമരൻ ഗണപതി, ഭൂമി ശൈത്യൻ, മുപ്പുരവാസൻ, ഏകനാഥൻ, എന്നിങ്ങനെ പോകുന്നു അവ. പത്മരാജന്റെയും, എൻ എസ് മാധവന്റെയും കഥകളിൽ ഇത്തരം കഥാപരിസരങ്ങളുടെയും കഥാപാത്രങ്ങളുടെയും വൈചിത്ര്യം കാണാനാവും. നമ്മൾ ഇതുവരെ കാണാത്ത ഏത് കോണിൽ നിന്നാണ് ഇവർ ഈ കഥാപാത്രങ്ങളെ കൂട്ടിക്കൊണ്ടുവരുന്നതെന്ന് നമ്മൾ അതിശയിക്കും.
വന്യം എന്ന കഥാസമാഹാരത്തിലെ 'പ്രഭാതത്തിന്റെ മണം' തുടങ്ങി 'മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച്' എന്നതിലേക്ക് എത്തുമ്പോൾ ഒരു ശില്പവടിവൊത്ത രചനാശൈലി രൂപപ്പെടുന്നത് നമുക്ക് ആസ്വദിക്കാനാവും. തീർച്ചയായും അത് വിവേകിന്റെ അടുത്ത കഥകൾക്കായി നമ്മെ കാത്തിരിപ്പിക്കാൻ പോന്ന കരുത്തുള്ളതാണ്..
(സുഹൃത്തിന്റെ കഥയെക്കുറിച്ചെഴുത്താൻ കാരണഭൂതനായ, കാരണവരുമായ, ബേസിൽ ബുക്സിന്റെ എല്ലാമെല്ലാമായ പീറ്ററേട്ടനോട് പ്രത്യേക സ്നേഹം❤️)
Wednesday, December 26, 2018
ബെള്ളിക്കോത്തിന്റെ നിശ്ചലദൃശ്യങ്ങൾ
അതുകൊണ്ട് കുട്ടിക്കാലം എന്ന് പറയുമ്പോൾ ഫ്രെയിമിൽ ആദ്യം നിറയുക ബെള്ളിക്കോത്ത് ആണ്. പിന്നീട് നീണ്ട 25 വർഷങ്ങൾക്കുശേഷമാണ് കഴിഞ്ഞ വർഷം ബെള്ളിക്കൊത്തേക്ക് പോവാൻ കഴിഞ്ഞത്. എന്നാൽ മീനാക്ഷിയേട്ടിയേയും കൈരളി ടീച്ചറെയും മാത്രം ഒന്ന് കണ്ട് വേഗം തിരിച്ചുവന്നു.
ഇന്ന് ഒരിക്കൽ കൂടി പോയി. 1995-'96 ബാച്ച് വിദ്യാർത്ഥികളുടെ 'സതീർഥ്യസംഗമ'ത്തിലേയ്ക്ക് അമ്മയെ ക്ഷണിച്ചത് കൊണ്ട്, ആ ബാച്ചുമായി ഞങ്ങൾ വൈകാരികമായി ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ട്, അതിൽ പങ്കെടുക്കാൻ. ഏതാനും മണിക്കൂറുകൾ മാത്രമാണ് അവിടെ ചിലവഴിച്ചത്. എത്ര പെട്ടെന്നാണ് അന്നത്തെ വിദ്യാർത്ഥികൾ, അധ്യാപകർ അവരിലേക്ക് ചേർത്തുപിടിച്ചത്. 'ഇനി നിന്റെ മുഴുവൻ പേര് അറ്റന്റൻസ് വിളിക്കണമെങ്കിൽ ഹോർലിക്‌സ് മേടിച്ചുതരണം' എന്ന് പറയുമായിരുന്ന ലീലാവതി ടീച്ചർ, ആ ഒരു ഓർമയുടെ അയവിറക്കലിൽ ഒരു നിമിഷം കൊണ്ട് എന്നെ മൂന്നാം ക്ലാസ്സിൽ ഇരുത്തി. കൈരളി ടീച്ചർ, ഭട്ട് മാഷ്, രണ്ട് മാധവൻ മാഷുമാർ, നാരായണൻ മാഷ് എന്നിവരും വാത്സല്യം മറച്ചുവെച്ചില്ല. 26 വർഷങ്ങൾക്ക് ശേഷം പ്രസീദയെ കണ്ടു. അവൾ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ ഗൗരവക്കാരിയായിരിക്കുന്നു. സുജിത്തേട്ടന്റെയും ബീനച്ചേച്ചിയുടെയും നോട്ടങ്ങളിൽ ചേട്ടന്റെയും ചേച്ചിയുടെയും അധികാരഭാവങ്ങൾ ഇടയ്ക്ക് മിന്നിത്തെളിഞ്ഞു. ഹാ! ഈ നാട് വല്ലാതെ പിടിച്ചുവലിയ്ക്കുന്നു.
തിരിച്ചുപോരുമ്പോൾ ഒന്ന് മനസ്സിൽ ഉറപ്പിക്കുന്നു, ഇനിയും വരും ഈ നാട്ടിലേയ്ക്ക്. ഏറ്റവും ആദ്യം മുളച്ച ഓർമയുടെ വേരുകൾ ആണ്ടത് ഈ നാടിന്റെ നിഷ്കളങ്കമായ മണ്ണിലേയ്ക്കായിരുന്നു. ഈ നാട് ഞങ്ങളുടെയും കൂടിയാണ്..
Wednesday, November 14, 2018
ശിശുദിനം: നെഹ്റു അനുസ്മരണം
അദ്ദേഹത്തെ നയിച്ചത് മതാത്മകത അല്ലായിരുന്നു, എന്നിട്ടും മഹാത്മാഗാന്ധിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു.
അതേ സമയം തന്നെ അംബേദ്കറെ ബഹുമാനിക്കാൻ അദ്ദേഹത്തിന് കാരണങ്ങളുണ്ടായിരുന്നു. സ.ഏ.കെ.ജി.-യെ സസൂക്ഷ്മം കേൾക്കാൻ അദ്ദേഹത്തിന് ഒരിക്കലും വൈമുഖ്യമില്ലായിരുന്നു. വി.കെ.കൃഷ്ണമേനോനും ലോർഡ് മൌണ്ട് ബാറ്റനും അദ്ദേഹം ആദരണീയനീയനായിരുന്നു. അടുത്ത സഹപ്രവർത്തകർ ആയിരുന്നിട്ടും ഡോ. രാജേന്ദ്രപ്രസാദിനെയും വല്ലഭായ് പട്ടേലിനെയും തിരുത്തേണ്ടപ്പോൾ തിരുത്താൻ അദ്ദേഹം തെല്ലും അമാന്തിച്ചിട്ടില്ല. ഒരു നവസ്വതന്ത്ര-ദരിദ്രരാജ്യത്തിന്റെ പ്രധാനമന്ത്രിയായല്ല, ഒരു ലോകനേതാവായാണ് അദ്ദേഹം ശ്രവിക്കപ്പെട്ടത്.
നെഹ്‌റുവിനെ വ്യക്തിപരമായി ആദർശവൽക്കരിക്കയല്ല. ഏത് ചിന്താധാരകളോടും സംവദിക്കാനുള്ള അദ്ദേഹത്തിന്റെ ജനാധിപത്യബോധത്തെയാണ് ഞാൻ ആദരിക്കുന്നത്. ജനാധിപത്യത്തിലും, മതേതരത്വത്തിലും, ശാസ്‌ത്രോന്മുഖമായ കാഴ്ചപ്പാടിലും അടിയുറച്ചുനിന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയകാഴ്ചപ്പാടിൽ തനിക്കുണ്ടായിരുന്ന ആത്മവിശ്വാസമായിരുന്നു അദ്ദേഹത്തെ അതിന് പ്രാപ്തനാക്കിയത്.
ഇതിനൊന്നും ശേഷിയില്ലാഞ്ഞിട്ടും അദ്ദേഹം ഇരുന്നലങ്കരിച്ച പദവിയിൽ ഇന്ന് ഇരിക്കുന്നയാൾ മറ്റ് രാജ്യതലവന്മാരെ ജന്മദിനത്തിൽ സർപ്രൈസ് വിസിറ്റ് നടത്തിയും, ഇന്ത്യൻ വസ്ത്രം അയച്ചുകൊടുത്തും, പശുക്കളെ സമ്മാനിച്ചും, ലോകപൗരനാവാൻ ശ്രമിച്ചു സ്വയം കോമാളിയാവുമ്പോൾ, ഗണപതിയാണ് പ്ലാസ്റ്റിക് സർജറിയുടെ ആദ്യരൂപം എന്ന് ശാസ്ത്രജ്ഞരോട് പ്രസംഗിച്ചു പരിഹാസ്യനാവുമ്പോൾ, കയ്യിൽ പറ്റിയ രക്തക്കറ മായ്ക്കാൻ കോടതികൾ കയറിയിറങ്ങുമ്പോൾ നെഹ്രുവിന്റെ ഔന്നത്യം ഒന്നുകൂടി ഉയരുകയാണ്..
'കുട്ടികളുടെ ചാച്ചാജി' എന്നാണ് വിളിപ്പേരെങ്കിലും, കുട്ടിയായിരുന്നപ്പോഴത്തേക്കാളും മുതിർന്നപ്പോഴാണ് എനിക്ക് അദ്ദേഹം കൂടുതൽ പ്രിയങ്കരനാവുന്നത്..
[വിയോജിപ്പുകളും വിമർശനങ്ങളും ഇല്ലെന്നല്ല. അതൊക്കെ നിലനിർത്തുമ്പോഴും അദ്ദേഹത്തെ ആദരിക്കാൻ ഒരു മടിയും തോന്നുന്നില്ല എന്നാണ്.]
Friday, October 26, 2018
ശബരിമലയിലെ ഗാന്ധിനിന്ദ
സുപ്രീംകോടതിയുടെ വിധിയെ കുറിച്ച് കോൺഗ്രസ്സിന്റെയും ബിജെപിയുടെയും തനത് നിലപാട് ഇതുവരെ ഉത്തരവാദിത്തപ്പെട്ട ആരും പുറത്തുപറഞ്ഞിട്ടില്ല. എന്നുമാത്രമല്ല വിധി പ്രഖ്യാപിച്ചയുടൻ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തവരാണ് ഇരുവരും. പിന്നെ അവർ സ്വീകരിച്ച ഒരേ ഒരു നിലപാട് "വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കും" എന്നുമാത്രമാണ്. അതിനുമുമ്പ് അടിസ്‌ഥാനപരമായി സ്വന്തം നിലപാടെന്തെന്നു പറയാൻ ഇതുവരെ തയ്യാറായിട്ടില്ല. വിശ്വാസികളുടെ താല്പര്യം ഇവർ എങ്ങനെ മനസിലാക്കി? ഇവരുടെ ഏതെങ്കിലും ഘടകം വിശ്വാസികൾക്കിടയിൽ ഹിതപരിശോധന നടത്തിയോ?
അങ്ങനെ വിശ്വാസികളുടെ സംരക്ഷകത്വം സ്വയം ഏറ്റെടുത്ത കോൺഗ്രസ്/ബിജെപി നേതാക്കളും രാഹുൽ ഈശ്വർ അടക്കമുള്ള വർഗീയവാദികളും പിന്നെ സമരമുഖത്ത് മൽസരിച്ച് നടത്തിയ 'ഗാന്ധിയൻ' പ്രസംഗങ്ങൾ നമ്മൾ കണ്ടതാണ്. പ്രകോപനപരമായ പ്രസംഗങ്ങളുടെയും പ്രസ്താവനകളുടെയും ഗൂഡാലോചനയുടേയും ഭാഗമായി നടന്ന അതിക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പക്ഷെ ആരും തയ്യാറല്ല. ലോകത്തിനു മുൻപിൽ 'കേരളമാതൃക' സൃഷ്ടിച്ച നമ്മൾ ഈ അക്രമങ്ങളുടെ പേരിൽ അതേ ലോകത്തിനു മുന്നിൽ തലകുനിച്ചു നിന്നു.
ഒരു സമരത്തിന് നേതൃത്വം നൽകുന്നവർ ആദ്യം പാലിക്കേണ്ട മര്യാദ ആ സമരത്തിന്റെ ഫലത്തിന്റെ കൂടി ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ആർജവം കാണിക്കണം എന്നതാണ്, അതെന്തായാലും. നേതൃത്വം നൽകിയത് ഞങ്ങൾ, അക്രമം നടത്തിയത് ആദിവാസികളും വിശ്വാസികളും. വിശ്വാസികളുടെ വിശ്വാസസംരക്ഷണം ഏറ്റെടുത്ത ഇക്കൂട്ടർ പക്ഷെ 'വിശ്വാസികൾ' നടത്തിയ അതിക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറല്ല. ഇതിൽപ്പരം ഒരു നട്ടെല്ലില്ലായ്മ ഉണ്ടോ?
ഇവരാണ് ഗാന്ധിജിയെ കുറിച്ച് വാചാലരാകുന്നത്. ഇക്കൂട്ടരോട് ചരിത്രത്തെ പറ്റി ചോദിക്കാൻ പാടില്ലാത്തതാണ്. എങ്കിലും നിങ്ങൾ 'ചൗരി ചൗര സംഭവം' എന്നു കേട്ടിട്ടുണ്ടോ? 1920-ൽ ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ പ്രസ്‌ഥാനം ഇന്ത്യയിൽ മുഴുവൻ ആഞ്ഞടിച്ച് മുന്നേറുന്നതിനിടയിലാണ് 1922-ൽ ഇന്നത്തെ ഉത്തർ പ്രദേശിലെ ചൗരി ചൗര എന്ന സ്‌ഥലത്തു സമാധാനമായി പ്രകടനം നടത്തിയ സമരസേനാനികളെ പോലീസ് കടന്നാക്രമിക്കുകയും, തുടർന്ന് സമരക്കാർ പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും, ഈ സംഘർഷത്തിന്റെ ഭാഗമായി 3 സമരഭടന്മാരും ഇരുപതിലധികം പോലീസ് ഉദ്യോഗസ്‌ഥരും കൊല്ലപ്പെടുകയും ചെയ്തത്. ഇത് ഗാന്ധിജിയെ വല്ലാതെ ഉലച്ചുകളഞ്ഞു. എക്കാലവും അഹിംസയിൽ ഉറച്ചുനിന്ന അദ്ദേഹം, പക്ഷെ തന്റെ ആഹ്വാനപ്രകാരം നടന്ന സമരം ഇവ്വിധം ആയിത്തീർന്നതിൽ ഖിന്നനാവുകയും, 5 ദിവസം നിരാഹാരം അനുഷ്ഠിക്കുകയും ചെയ്തു. പിന്നീട് കോൺഗ്രസ്സിന്റെ എതിർപ്പ് വകവെയ്ക്കാതെ ഇന്ത്യയിൽ എമ്പാടും പടർന്നുപിടിച്ച സമരം പിൻവലിക്കുകയും ചെയ്തു. വലിയ വിമർശനങ്ങളും, ശകാരങ്ങൾ പോലും ഇതിന്റെ പേരിൽ ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും ഇതിന്റെ ഉത്തരവാദത്തിൽ നിന്നു അദ്ദേഹം തന്നെ ഒരിക്കലും മുക്തനാക്കിയില്ല.
നിസ്സഹരണ പ്രസ്‌ഥാനം പിൻവലിച്ചതിന് ശേഷം കേസ് ചുമത്തപ്പെട്ട ഗാന്ധിജി, 1922 മാർച്ച് 18-നു അഹമ്മദാബാദ് കോടതിയിൽ കേസിന്റെ വിചാരണവേളയിൽ നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു: "ചൗരി ചൗരയിലും ബോംബെയിലും മദ്രാസിലും നടന്ന സംഭവങ്ങളെ സംബന്ധിച്ചു അഡ്വക്കേറ്റ് ജനറൽ എനിക്കെതിരെ നടത്തിയ ആരോപണങ്ങളെ അംഗീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എത്രയോ ദിവസങ്ങളോളം ആഴത്തിൽ ചിന്തിച്ചിട്ടും അങ്ങേയറ്റം ദാരുണമായ മേൽസംഭവങ്ങളിൽ നിന്നും എന്നെ മോചിപ്പിക്കാൻ എനിക്കാവുന്നില്ല. വിദ്യാസമ്പന്നനും, അനുഭവസമ്പന്നനുമായ എനിക്ക് എന്റെ ഓരോ പ്രവൃത്തിയുടെയും അനന്തരഫലം മുൻകൂട്ടി കാണാൻ കഴിയണമായിരുന്നു. തീകൊണ്ടാണ് കളിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു."
"അക്രമം ഒഴിവാക്കപ്പെടണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നു. എന്റെ വിശ്വാസത്തിലെ ആദ്യസ്‌ഥാനം അഹിംസയ്ക്കാണ്. എന്റെ വിശ്വാസപ്രമാണത്തിലെ അവസാന ഘടകവും അതുതന്നെ."
"എന്റെ ജനങ്ങൾ ചിലപ്പോൾ പരിധിവിട്ടുവെന്നു എനിക്കറിയാം. അതിൽ എനിക്ക് അതിയായ ഖേദമുണ്ട്. അതിനാൽ എനിക്ക് പറയാനുള്ളത്, നിങ്ങൾ എനിക്ക് ഏറ്റവും ലഘുവായ ശിക്ഷ തരണം എന്നല്ല, ഏറ്റവും കഠിനമായ ശിക്ഷ തന്നെ തരണം എന്നാണ്. ഞാൻ ഒരു ദയയും ആവശ്യപ്പെടുന്നില്ല. ഏതെങ്കിലും തരത്തിൽ ഇതിനെ ലഘൂകരിക്കണം എന്ന് കേഴുന്നുമില്ല."
തുടർന്ന് ബ്രിട്ടീഷ് ഭരണത്തിനെതിരെ രൂക്ഷമായ ഭാഷയിൽ അദ്ദേഹം വിമർശിക്കുന്നുണ്ട്. പക്ഷെ, ഒരു തരത്തിലും തന്നെ ഈ സംഭവങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് മോചിതനാക്കുന്നില്ല.
ഈ ഗാന്ധിജിയെ ഉദ്ദേശിച്ചാണ് ഇപ്പോഴത്തെ അക്രമസമരക്കാർ 'ഗാന്ധിമാർഗ്ഗം' എന്നുപറയുന്നതെങ്കിൽ നിങ്ങൾക്കുതെറ്റി. ഇനിയെങ്കിലും സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കാനാകാത്ത നിങ്ങളുടെ പുളിച്ച സമരങ്ങളിലേയ്ക്ക് അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കരുത്. അത് അദ്ദേഹത്തോടും ചരിത്രത്തോടും ചെയ്യുന്ന കടുത്ത അനീതിയാണ്. കാരണം നിങ്ങളുടെയും നിങ്ങളുടെ ഈ സമരത്തിന്റെയും സ്‌ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ആയിരിക്കും.
Tuesday, October 16, 2018
96 - 'ഓർമകളുടെ തടവുകാർക്ക് ഒരു ഉത്തമഗീതം'
सावन के कुछ भीगे भीगे दिन रखे हैं
और मेरे एक खत में लिपटी रात पड़ी है
वो रात बुझा दो, मेरा वो सामान लौटा दो"
(Gulzar, 'Ijaazat', 1987)
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പാട്ട് ഒരു ലഹരി പോലെ ബാധിച്ചിട്ട്. ഗുൽസാർ സംവിധാനം നിർവ്വഹിച്ച 'ഇജാസത്ത്' എന്ന സിനിമയ്ക്കായി അദ്ദേഹം തന്നെ രചിച്ച ഗാനമാണിത്. പിരിഞ്ഞുപോയിട്ടും പിരിച്ചെടുക്കാനാവാത്ത നിസ്സഹായത ഈ പാട്ടിൽ ഘനീഭവിച്ച് നിൽക്കുന്നുണ്ട്. അങ്ങനെ ഈ ഗാനം ഒരു പശ്ചാത്തല സംഗീതം പോലെ മനസിൽ തുടരുമ്പോഴാണ് '96 എന്ന സിനിമ കാണുന്നത്. എന്തൊരു സിനിമയാണ്! സിനിമ എന്ന മാധ്യമം കഥ എന്ന മറ്റൊരു മാധ്യമത്തിന്റെ അസ്ഥിവാരത്തിലല്ല സൃഷ്ടിക്കപ്പെടുന്നതെന്നും അതിന് ദൃശ്യാനുഭവത്തിന്റെ സ്വതന്ത്ര നിലനിൽപുണ്ടെന്നും ഈ ചിത്രം അടിവരയിടുന്നു.
ഓർമകളിൽ ജീവിക്കുന്നവർ! ചിലർ അങ്ങനെയുണ്ട്. മറ്റുള്ളവരുടെ കണ്ണിൽ അവർ സജീവമായ ജീവിതം നയിക്കുന്നവരാവാം. ഉള്ളിൽ അവർ ഇപ്പോഴും ഓർമ്മകളിലാണ് ജീവിക്കുന്നത്, ഭൂതകാലത്തിന്റെ തടവുകാരായി. എല്ലാവരും ഏറിയും കുറഞ്ഞും ഓർമകൾ സൂക്ഷിക്കുന്നവരാണ്. പക്ഷെ ഓർമകളിൽ ജീവിക്കുന്നവർ അപൂർവമാണ്. അങ്ങനെ ജീവിക്കാൻ അവരെ പ്രേരിപ്പിക്കുന്ന തീവ്രമായ ഓർമകളുള്ളവർ. ആ ഓർമകളിൽ നിന്നും വിടുതൽ നേടാൻ വിമുഖരായവർ, അവ എത്ര വേദന നൽകുന്നതാണെങ്കിലും. "ദുഃഖമാണെങ്കിലും, നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനേ!" എന്ന വരികളിലെ ആ 'ആനന്ദ'ത്തെ കൈവിടാൻ മനസ്സുവരാത്തവർ.
ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് അറിഞ്ഞിട്ടും, എന്നെന്നേക്കുമായി തനിക്ക് ജാനകിയെ നഷ്ടപ്പെട്ടുവെന്ന വർത്തമാനകാലയാഥാർത്ഥ്യം കണ്മുന്നിൽ ഉണ്ടായിട്ടും, അതിനെയെല്ലാം തിരസ്കരിച്ചുകൊണ്ട് അവളെ അടയാളപ്പെടുത്തുന്ന ഓരോന്നും ഒരു പെട്ടിയിൽ ഭദ്രമായി വീട്ടിലും, ഒരു നീറുന്ന നോവായി ഹൃദയത്തിലും കൊണ്ടുനടക്കാനാണ് രാമചന്ദ്രൻ ഇഷ്ടപ്പെടുന്നത്. അവളെ പിരിഞ്ഞിടത്തുനിന്നു ഒരിഞ്ച് പോലും നീങ്ങാൻ അയാൾക്ക് കഴിയുന്നില്ല. അതുകൊണ്ടു തന്നെയാണ്, തന്നെ അവൾ നിഷേധിച്ചു എന്നറിഞ്ഞിട്ടും വിവാഹം വരെ അവൾ അറിയാതെ അവളെ അയാൾ പിന്തുടർന്നത്. പക്ഷെ താലികെട്ടുന്നത് കാണാൻ അയാൾ കാത്തുനിന്നില്ല. അവിടെ നിന്ന് എങ്ങോട്ടേക്കെന്നില്ലാതെ ഓടിയകന്ന അയാൾ പിന്നീട് അവളെ പിന്തുടർന്നുമില്ല. മറ്റെവിടെയും അയാൾക്ക് അപ്രസക്തനാകാം. പക്ഷെ, അവളുടെ കാര്യത്തിൽ രണ്ടാമനാകുവാൻ അയാൾക്കു കഴിയുമായിരുന്നില്ല.
ഒരു രാത്രി മുഴുവൻ, 20 വർഷങ്ങളുടെ ഓർമകളിൽ, അതിന്റെ വൈകാരികകയറ്റിറക്കങ്ങളിൽ, ചിലവിടുമ്പോഴും അവരെ ബന്ധിപ്പിക്കുന്ന ഒരു നിഷ്കളങ്കസ്നേഹത്തിന്റെ ഓരോ വിശദാംശങ്ങളും അവർ സൂക്ഷിക്കുന്നുണ്ട്. 'നീ സന്തോഷവതിയല്ലേ?' എന്ന അവന്റെ ചോദ്യത്തിലും 'സന്തോഷത്തിന്റെ കാര്യം അറിയില്ല, സമാധാനമുണ്ട്' എന്ന അവളുടെ ഒഴുക്കൻ മറുപടിയിലും അവർ പരസ്പരം പറയാതെ പറയുന്നുണ്ട്, 'നീ ഒപ്പമില്ലാതെ എനിക്ക് എങ്ങനെയാണ് സന്തോഷം ഉണ്ടാവുക! നിന്നോളം എന്നെ ആർക്കാണ് മനസിലാക്കാനാവുക!' എന്ന്. ആ രാത്രി പുലരുമ്പോൾ, എപ്പോഴും അവനെക്കാൾ മന:സ്സാന്നിധ്യമുണ്ടായിരുന്ന അവൾ അവന്റെ കണ്ണിൽ നോക്കാനാകാതെ പിരിയുമ്പോൾ, അവളുടെ ഒരു ജോടി വസ്ത്രങ്ങൾ തന്റെ പെട്ടിയിൽ സൂക്ഷ്മമായി എടുത്തുവെയ്ക്കു
മ്പോൾ, അയാൾ ഒരിക്കൽ കൂടി ഉറപ്പിക്കുകയാവാം, ഇനിയും എത്രയോ കാലം കടന്നുപോവാൻ ഈ രാവിന്റെ ഓർമകൾ മാത്രം മതിയെന്ന്. ഒരു രാത്രിയുടെ പരോളിൽ നിന്നു വീണ്ടും ഓർമകളുടെ സുഖകരമായ തടവിലേക്ക്..
Monday, October 15, 2018
Wednesday, October 3, 2018
പ്രായമേറുമ്പോൾ..
പ്രായമാവുക/പക്വതയാർജ്ജിക്കുക എന്നാൽ 'എന്റെ ശരി' മാത്രമല്ല 'അപരന്റെ ശരിയും' ശരിയാവാനുള്ള സാധ്യതയെ ഉൾക്കൊള്ളലാണ്.
അത് നമ്മുടെ വേഗതയെ കുറയ്ക്കുമായിരിക്കും. പക്ഷെ ജീവിതത്തെ കുറേക്കൂടി സന്തുലിതമാക്കും.
അത് ഒരേ സമയം നമ്മെ ധീരനും വിനയാന്വിതനും ആക്കും.
Tuesday, October 2, 2018
Unconditional
Friday, September 14, 2018
നിന്റെ കണ്ണുകൾ..
സ്ഫടികപാത്രത്തിലെ സ്വർണ്ണമീനിന്റെ പിടച്ചിൽ പോലെ നിന്റെ കണ്ണുകൾ..
ചുറ്റും കൂരിരുൾ പരന്നപ്പോൾ നിലാവ് ചൊരിഞ്ഞ പൗർണ്ണമി പോലെ..
വാക്കുകളാൽ പരിഭാഷപ്പെടുത്താൻ കഴിയാത്ത ആയിരം വികാരങ്ങളെ ഒരു നോക്കിൽ കുറിച്ചിട്ട കവിത പോലെ..
എങ്ങോട്ടെന്നറിയാതിരുന്ന യാത്രകൾ സാർത്ഥകമാക്കിയ ദിശാനക്ഷത്രം പോലെ..
നിന്റെ കണ്ണുകൾ..
Tuesday, September 11, 2018
അലിഞ്ഞലിഞ്ഞ്...
ഒരു കാറ്റ്?
എങ്കിൽ എന്റെ ഹൃദയ ശംഘിൽ നീയൊരു സാഗരം നിറയ്ക്കും..
ഒരു ഇല?
എങ്കിൽ എന്റെ വേരുകളിൽ നിന്ന് നിന്റെ ഞരമ്പുകളിലേയ്ക്ക് രക്തമൊഴുകും..
ഒരു നീർകണം?
എങ്കിൽ എന്റെ സജലമിഴികളിൽ നീയൊരു നിത്യസാന്നിദ്ധ്യമാവും..
ഒരു പൂവ്?
എങ്കിൽ എന്റെ സൂര്യൻ അസ്തമിക്കാതെ ജ്വലിക്കും, നിന്നെ കാണുവാൻ മാത്രം.. എന്തായിത്തീർന്നാലാണ് പെണ്ണേ നീ എന്നിൽ നിന്നും മറ്റൊന്നാവുക?
14/6/17
Sunday, September 9, 2018
ദൂരം
എണ്ണമറ്റ രാത്രികളിലൊഴുക്കിയ കണ്ണീർകടലിന്റെ ആഴത്തോളം."
Friday, September 7, 2018
പ്രളയം
അവർ പറഞ്ഞത് നേരാണ്,
അണക്കെട്ട് നേരത്തെ തുറക്കണമായിരുന്നു.
വേർപിരിയലിന്റെ പേമാരിദിനങ്ങൾക്ക് കാത്തുനിൽക്കാതെ,
അണകെട്ടിനിർത്തിയ സ്നേഹം യഥാസമയം തുറന്നുവിട്ടിരുന്നെങ്കിൽ
ഇന്നീ കണ്ണീരിന്റെ പ്രളയം ഉണ്ടാകുമായിരുന്നില്ലല്ലോ..
Wednesday, June 13, 2018
ജി ഈ സി എന്ന ജീവിതവ്യവസ്‌ഥ
के हर ख्वाहिश पे दम निकले |
बहुत निकले मेरे अरमान लेकिन फिर भी कम निकले |"
[Mirza Ghalib]
തൃശ്ശൂർ ജി.ഇ.സിയിൽ പഠിക്കുമ്പോഴാണ് ആദ്യമായി പാലക്കാടൻ കാറ്റേൽക്കുന്നത്. വല്ലാത്ത ഒരു പ്രതിഭാസമാണത്. രാത്രിയിൽ ശക്തി പ്രാപിക്കുന്ന കാറ്റ് ഭൂമിയെയും ശരീരത്തെയും വരണ്ടതാക്കി കടന്നു പോകും. അങ്ങനെ പാലക്കാടൻ കാറ്റ് നന്നായി വീശുന്ന ഒരു രാത്രിയിൽ, ജി.ഇ.സി-യിലെ ഗ്രൗണ്ടിനരികിലെ കലിങ്കിൽ നവീനോടൊപ്പം ആകാശം നോക്കിക്കിടക്കുകയായിരുന്നു. വെക്കേഷൻ സമയം ആയിരുന്നതിനാൽ ഹോസ്റ്റലിൽ കുട്ടികൾ തീരെ കുറവ്. എല്ലാം കൊണ്ടും വരണ്ട്, നിശ്ചലമായ അവസ്ഥ. കാറ്റ് മാത്രം കൂസലില്ലാതെ വീശുന്നുണ്ട്. ഒട്ടുനേരത്തെ നിശബ്ദതയ്ക്കു ശേഷം നവീൻ ചോദിച്ചു
'നിനക്ക് കരയാൻ തോന്നുന്നുണ്ടോ, കാരണമെന്തെന്നറിയാതെ?'
ഞാൻ മൂളുക മാത്രം ചെയ്തു.
'നിനക്കോ?' എന്നു തിരിച്ചു ചോദിച്ചില്ല..
ചിലപ്പോൾ അങ്ങനെയാണ്, അപ്രതീക്ഷിതമായി, അനുവാദം ചോദിക്കാതെ, കരച്ചിൽ തൊണ്ടയിൽ വന്ന് തിങ്ങി ശ്വാസം മുട്ടിയ്ക്കും. കാരണങ്ങൾ പുറകേ വരും. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ, ഒറ്റയാവുന്ന രാത്രികളിൽ ഉറങ്ങാതെ കിടക്കുമ്പോൾ, ഓർമ്മകളെ സ്പർശിക്കുന്ന സിനിമാരംഗങ്ങൾ കാണുമ്പോൾ, ചില പാട്ടുകൾ അവിചാരിതമായി കേൾക്കുമ്പോൾ, അങ്ങനെ എത്രയെത്ര സന്ദർഭങ്ങളിലാണ് അറിയാതെ കണ്ണുകൾ ഈറനണിയുന്നത്. ഒരു നീർമണി തുളുമ്പിപ്പോവുമ്പോഴായിരിക്കാം നമ്മൾ അത് തിരിച്ചറിയുന്നത്.
തിരസ്കാരങ്ങളുടെ മഴച്ചാറ്റലിൽ നനയുമ്പോൾ മനസ്സ് ഓടിക്കയറിനിൽക്കുന്നത് ജി.ഇ.സിയൻ ഓർമകളുടെ വരാന്തയിലേക്കാണ്. ഏറ്റവും സമ്പന്നമായ ഓർമ്മകൾ തന്നത് ജി.ഇ.സി ആയതു കൊണ്ടാവണം മറവിയോട് പോരാടിനിൽക്കാൻ അവയ്ക്ക് മറ്റൊന്നിനുമില്ലാത്ത കരുത്ത്. 'കാലമാം ഇലഞ്ഞിയെത്ര പൂക്കളെ കൊഴിച്ചി'ട്ടും ജി.ഇ.സി-യുടെ ഓർമ്മകൾ ഇപ്പോഴും തരളമാണ്. ജി.ഇ.സി മറ്റൊരു ജീവിതമാണ്. ചിരിയും, കരച്ചിലും, നൈരാശ്യവും, പ്രതീക്ഷയും, ആവേശവും, മുറിവുകളും നിറഞ്ഞ ഒരു സ്വതന്ത്ര ജീവിതം. അതു കൊണ്ട് തന്നെ ജി.ഇ.സിയെക്കുറിച്ച് ഓർക്കുമ്പോൾ ഒരു ജീവിതത്തെയാണ് നമ്മൾ ഓർത്തെടുക്കുക. ഇപ്പോൾ അവിടെ പോവുമ്പോൾ, അപരിചിതരെ പോലെ നോക്കുന്ന കുട്ടികളെ കാണുമ്പോൾ, മനസ്സ് പെരുമ്പറ കൊട്ടുന്നുണ്ട്: "നിങ്ങൾക്കറിയില്ലല്ലോ, ഒന്നര ദശാബ്ദം മുൻപ് ഞങ്ങൾ ഇവിടെ ജീവിച്ചുതീർത്ത ഇതിഹാസതുല്യമായ ജീവിതഘട്ടത്തെ കുറിച്ച്!". എല്ലാവർക്കും അവരവരുടെ കാലത്തെക്കുറിച്ചു ഇതു തന്നെയാവും തോന്നുക. എന്താവാം അതിനു കാരണം? സംശയരഹിതമായും ചുറ്റുമുണ്ടായിരുന്ന മനുഷ്യരും പ്രസ്ഥാനവുമായിരുന്നു. അക്ഷരാർഥത്തിൽ ഊണിലും ഉറക്കത്തിലും ഒന്നായിരുന്നവർ. സമരമുഖങ്ങളിൽ സ്വന്തമെന്ന വാക്കു മറന്ന് കൂടെ നിന്നവർ. വന്മരങ്ങൾ പോലെ തണലേകിയവർ. എന്നും കൂടെ ഉണ്ടാവുമെന്ന് കരുതിയിട്ടും അപ്രതീക്ഷിതമായി വഴിപിരിയേണ്ടി വന്നവർ. കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം മാത്രം അടുക്കുകയും ഇന്നും ചേർന്നു നിൽക്കുകയും ചെയ്യുന്നവർ. വൈകാരികമായി ബന്ധിപ്പിക്കപ്പെട്ടവർ. ആ സൗഹൃദങ്ങൾ ഇല്ലായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു..
പ്രതിസന്ധികൾ ഒഴിയാത്ത ജീവിതത്തിൽ ഈ ഓർമകൾക്ക് അല്ലാതെ മറ്റെന്തിനാണ് നമുക്ക് കരുത്തേകാനാവുക. അത് ചുവന്നുതുടുത്ത ജി.ഇ.സി.യൻ ഓർമകളാവുമ്പോൾ പ്രത്യേകിച്ചും..
"हाथ छूटे भी तो, रिश्ते नही छोड़ा करते
वक़्त की शाख से, लम्हे नही तोडा करते |"
(അവനവനിൽ നിന്നും മുഖമുയർത്തി അപരനിലേക്കു നോക്കുമ്പോഴാണ് ഒരു കമ്മ്യൂണിസ്റ്റ് ജനിക്കുന്നതെന്ന് അറിയാതെയല്ല. ഏറെ നാളുകൾക്കു ശേഷം കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ച മഗേഷ് ആണ് ഓർമ്മകളെ വീണ്ടും ജ്വലിപ്പിച്ചത്)
Wednesday, March 21, 2018
സാധാരണക്കാരൻ..
അസാധാരണത്വത്തിലേക്കുള്ള കുതറലാണ് അയാളുടെ ഓരോ ദിനവും; ദയനീയമായി ഓരോന്നും പരാജയപ്പെടുമെങ്കിലും.
തനിക്കവകാശപ്പെട്ട ഒലീവിലയുമായി പറന്നുവരുന്ന പ്രാവിന്റെ ചിറകടിയൊച്ച കാതോർത്തുകൊണ്ടാണ് അയാളുടെ ഓരോ ദിനവും പിടഞ്ഞുണരുന്നത്.
പകൽ മുഴുവൻ കൊട്ടിയടയ്ക്കപ്പെട്ട വാതിലുകൾ എണ്ണി,
ചിരിച്ചു ചിരിച്ച് മുഖപേശികൾ വലിഞ്ഞു മുറുകും.
നീണ്ടും കുറുകിയും പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്വന്തം നിഴലിനെ നോക്കി അയാൾ അസൂയപ്പെടും.
ഉറ്റവരാൽ ഒറ്റുകൊടുക്കപ്പെടുമ്പോഴൊക്കെ റെയിൽ പാളങ്ങളും ബഹുനില കെട്ടിടങ്ങളും അയാളെ മോഹിപ്പിക്കും.
അത്താഴത്തിന് തീൻമേശയിൽ നിശബ്ദത കനക്കുമ്പോൾ കാൽപാദങ്ങൾ തണുത്തു മരവിയ്ക്കും.
സ്വപ്നങ്ങളുടെ കുഴിമാടങ്ങൾക്കു മുകളിൽ അയാൾ അന്തിയുറങ്ങും; അസഹ്യമാം വിധം കൂർക്കം വലിച്ച്.
ഒറ്റയാവുന്ന നിമിഷങ്ങളിൽ കുഴിച്ചുമൂടിയ സ്വപ്നങ്ങളുടെ ഭീകരരൂപിയായ പ്രേതങ്ങളെ പേടിച്ച് അയാൾ കണ്ണുകൾ ഇറുക്കിയടയ്ക്കും.
മുക്കും വായുമടച്ച് പ്രളയം വിഴുങ്ങുമ്പോൾ അനുസരണയോടെ അയാൾ പൊങ്ങിക്കിടക്കും.
ഭാരമില്ലാതെ, ശബ്ദമില്ലാതെ, അടയാളം പോലും അവശേഷിപ്പിക്കാതെ..
Thursday, March 16, 2017
ചെന്താരകമായ് വീണ്ടും ജി.ഇ.സി
തൃശ്ശൂർ ജി.ഇ.സി.യിൽ SFI ഒരിക്കൽ കൂടി ജയിച്ചു എന്നത് സൂര്യൻ കിഴക്കുദിക്കുന്നു എന്നു പറയും പോലെ സ്വാഭാവികമായിത്തീർന്നിരിക്കുന്ന വാർത്തയാണ്. പക്ഷെ ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രഭ മറ്റൊരു കാരണം കൊണ്ടാണ്. 'ജി.ഇ.സി. യുണൈറ്റഡ്' എന്ന പേരിൽ അണിനിരന്ന മഴവിൽ മുന്നണിയെ പരാജയപ്പെടുത്തിയാണ് ഇത്തവണത്തെ SFI വിജയം. സകല വർഗ്ഗീയ-വലതുപക്ഷ സംഘടനകളും യുണൈറ്റഡ് ആയാണ് SFlയെ നേരിട്ടത്. അതിന് ജി.ഇ.സി. എന്ന് കൂടി ചേർത്ത് വിദ്യാർത്ഥികളെ ആകർഷിക്കാനായിരുന്നു ശ്രമം. പക്ഷെ മാനായി വന്ന മാരീചനെ തുറന്നു കാണിക്കാൻ SFIക്ക് കഴിഞ്ഞു എന്നിടത്തും, അത്തരം ശ്രമങ്ങളെ തിരിച്ചറിഞ്ഞ് അർഹിക്കുന്ന പരാജയം സമ്മാനിക്കാൻ ജി.ഇ.സി.യിലെ രാഷട്രീയ പ്രബുദ്ധരായ വിദ്യാർത്ഥികൾക്കും കഴിഞ്ഞു എന്നിടത്തുമാണ് യഥാർത്ഥ വിജയം.
മൃദുല വികാരങ്ങളെ മുതലെടുക്കാനുള്ള ശ്രമങ്ങൾക്ക് വിദ്യാർത്ഥി സമൂഹത്തെ എറിഞ്ഞു കൊടുക്കാതെ രാഷ്ട്രീയ പ്രതിരോധം തീർത്ത SFl ഈ കാലഘട്ടത്തിന്റെ പ്രതീക്ഷയായിത്തീരുന്നത് ഇങ്ങനെയൊക്കെയാണ്.
സഖാക്കൾ ചുവപ്പു നിറം പരസ്പരം വാരിപ്പൂശിയും, പടക്കം പൊട്ടിച്ചും, ദഫ് മുട്ടി പാട്ടുകൾ പാടിയും, ദിഗന്തങ്ങൾ പ്രകമ്പനം കൊള്ളിച്ച് മുദ്രാവാക്യം മുഴക്കിയും സന്തോഷം പ്രകടിപ്പിക്കുന്നത് കണ്ടപ്പോൾ ഉള്ളിൽ ഒരായിരം പെരുമ്പറകൾ ഒരുമിച്ച് മുഴങ്ങിയതു പോലെ. കൂടെയുണ്ടായിരുന്ന സ.മാധവന്റെയും, ഷബ്നയുടെയും, പ്രേംശങ്കറിന്റെയും മാനസികവസ്ഥയും ഇതൊക്കെ തന്നെയായിരുന്നിരിക്കണം. രാവിലെ മുതൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ഇന്നത്തെ ജി.ഇ.സി സഖാവു പോലെ മുൾമുനയിൽ നിന്നവർക്കും ആവേശം. ഞങ്ങളുടെ പ്രതീക്ഷകൾക്കു തിളക്കമേറുന്നുണ്ട്. വർഗീയതയും വലതുപക്ഷവും ഏത് രൂപത്തിൽ വന്നാലും തിരിച്ചറിയാനും പ്രതിരോധിക്കാനും നിങ്ങൾ നേടിയ സംഘടനാകരുത്തും രാഷ്ട്രീയ ജാഗ്രതയും കണ്ണിലെ കൃഷ്ണമണി പോലെ കാക്കുക. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ തിരിച്ചറിയുകയും, പുതിയ പ്രതിരോധത്തിന്റെ ചെങ്കോട്ടകൾ കെട്ടുകയും ചെയ്യുന്ന യൗവ്വനത്തിലാണ് നാളെയുടെ പോരാട്ടങ്ങൾകൾക്കുള്ള തീവിത്തുകൾ ഉരുവം കൊള്ളുന്നത്..
ജി.ഇ.സി. ഇനിയും ചുവക്കട്ടെ..
ചുവന്നങ്ങനെ ജ്വലിക്കട്ടെ..
പോരാട്ടങ്ങൾ തുടരട്ടെ..
അഭിവാദ്യങ്ങൾ..
അങ്കമാലി ഡയറീസ്
അങ്കമാലി ഡയറീസ് കണ്ടു..
ഈ സിനിമയിൽ അങ്കമാലിയുടെ മണവും നിറവുമുണ്ട്. മാർക്കറ്റും, പോർക്കും, പാരീസ് ഹോട്ടലും, പള്ളിയും, പെരുന്നാളും, ചേറ്റുങ്ങൽ ബാറും, പ്രദക്ഷിണവും എല്ലാം ചേർന്ന് അങ്കമാലിയെ അനുഭവിപ്പിക്കാൻ സിനിമയ്ക്ക് കഴിഞ്ഞു. കുറച്ചു വർഷങ്ങൾക്കു മുമ്പുവരെ അങ്കമാലിയിൽ കുപ്രസിദ്ധമായിരുന്ന ഗുണ്ടാസംഘങ്ങളും, നിമിഷ നേരം കൊണ്ട് പ്രകോപിതമാകുന്ന ശരാശരി അങ്കമാലിക്കാരന്റെ മനസും, അരക്ഷിതത്വത്തിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന യൗവ്വനങ്ങളും ഈ സിനിമയ്ക്ക് പശ്ചാത്തലമാവുന്നുണ്ട്. ആകാരം കൊണ്ട് ചെറുതെങ്കിലും സ്ക്രീനിൽ അപാരമായ സാന്നിദ്ധ്യം കൊണ്ട് നിറയുന്ന അപ്പാനി രവിയും, പൊട്ടിത്തെറിച്ച യൗവ്വനം കണ്ണിൽ നിറച്ച വിൻസന്റ് പെപ്പെയും, ഓരോ ചെറുചലനങ്ങളിലും പ്രണയം തൂവുന്ന ലിച്ചിയുമടക്കം മലയാള സിനിമയിൽ കണ്ടു പരിചയമില്ലാത്ത എത്ര കഥാപാത്രങ്ങൾ !! പലരെയും പക്ഷെ അങ്കമാലിക്കാർക്ക് കണ്ടോ കേട്ടോ പരിചിതമായി അനുഭവപ്പെടുകയും ചെയ്യും.
സിനിമ 'കഥ പറച്ചിലാണ്' എന്ന് ഒരു കഥയുമില്ലാതെ ധരിച്ചു പോയ മലയാളത്തിൽ ഇത്തരം സംരംഭങ്ങളാണ് അപൂർവ്വമായെങ്കിലും സിനിമാറ്റിക് അനുഭവങ്ങൾ സമ്മാനിക്കുന്നത്. അങ്കമാലിയിൽ കറങ്ങി നടന്ന കഥാപാത്രങ്ങൾക്കു പുറകേ ഓടുകയായിരുന്നു എന്ന മട്ടിൽ ക്യാമറ കൈകാര്യം ചെയ്ത ഗിരീഷ് ഗംഗാധരനും, സിനിമയ്ക്ക് ബാധ്യതയാവാത്ത വണ്ണം സംഭാഷണങ്ങൾ പോലെ ഗാനങ്ങൾ കോർത്തു വെച്ച പ്രശാന്ത് പിള്ളയുമടക്കമുള്ള സാങ്കേതിക വിദഗ്ധർ തരുന്ന പ്രതീക്ഷകൾ വാനോളമാണ്. എന്നാൽ സാങ്കേതികതകൾ കൊണ്ട് സങ്കീർണ്ണമാക്കാതെ അനുഭവങ്ങളുടെ മൂർച്ചത്തിളക്കമുള്ള സിനിമ. അങ്കമാലിയിലെ എല്ലാ ചെറുപ്പക്കാരുടെയും ചേട്ടനായ സജി വർഗ്ഗീസേട്ടന്റെ സഹോദരനായ സിനോജ് വർഗീസേട്ടന്റെ (കുഞ്ഞൂട്ടി) സാന്നിദ്ധ്യവും സിനിമയെ വ്യക്തിപരമായി പ്രിയപ്പെട്ടതാക്കുന്നുണ്ട്. ആദ്യ സിനിമയെന്ന് തോന്നിക്കാത്തവണ്ണം അറിഞ്ഞഭിനയിച്ച 86 പുത്തൻ വാഗ്ദാനങ്ങൾക്കും, അങ്കമാലിയുടെ ഒരു മുഖം നാടകീയതയില്ലാതെ എഴുതി ഫലിപ്പിച്ച ചെമ്പൻ വിനോദ് ജോസിനും, ആമേൻ എന്ന സിനിമയ്ക്കു ശേഷം സിനിമാവതരണത്തിൽ പുതിയ വഴിയിലൂടെ ഏറെ മുന്നേറിയ ലിജോ ജോസ് പെല്ലിശ്ശേരിയ്ക്കും അഭിനന്ദനങ്ങൾ..
അവസാനമായി, വിൻസെന്റ് പെപ്പെ ആ അങ്കമാലി മലയാളം പറയുന്നത് കേൾക്കുമ്പോ വല്ലാത്ത ഒരു സുഖമുണ്ട്..







